You are the visitor of

Showing posts with label school van tragedy. Show all posts
Showing posts with label school van tragedy. Show all posts

Monday, September 26, 2011

ബാഷ്പാഞ്ജലി

തിരുവനന്തപുരം: കഠിനംകുളത്തിന് സമീപം ചാന്നാങ്കരപാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട സ്‌കൂള്‍ വാന്‍ പാര്‍വതീ പുത്തനാറിലേക്ക് മറിഞ്ഞ് മൂന്നു കുട്ടികള്‍ മരിച്ചു. കഠിനംകുളം കായലുമായി പുഴ ചേരുന്ന ഭാഗത്താണ് അപകടമുണ്ടായത്. ആറിനും പന്ത്രണ്ടിനുമിടയില്‍ വയസ്സുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

റോഡിന് കുറുകെ ചാടിയ ഒരു നായയെ ഇടിക്കുന്നത് ഒഴിവാക്കാന്‍ വാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടുമറിയുകയാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആരോമല്‍ എസ് നായര്‍, അശ്വിന്‍, കനിഹ സന്തോഷ് എന്നീ കുട്ടികളാണ് മരിച്ചത്. 21 കുട്ടികളെ രക്ഷപ്പെടുത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരില്‍ ചില കുട്ടികളുടെ നില ഗുരുതരമാണ്. 

ദേവിക (10), കൃഷ്ണ (5), അഭിജിത്ത് (9), ആന്‍സി (10), അഖില്‍ (13), സൂര്യഗായത്രി (12), ബ്ലെസന്‍ (10), ശീതല്‍ (12), ഗലീന സ്റ്റെഫന്‍ (12) എന്നീ കുട്ടികളെ എസ്.എ.ടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണിപ്പോഴും. ഡ്രൈവര്‍ വിപിന്‍ നീന്തി രക്ഷപ്പെട്ടു. 
കഴക്കൂട്ടത്തെ ജ്യോതിനിലയം എന്ന സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. വൈകിട്ട് 3.45-നാണ് അപകടമുണ്ടായത്

വീണ്ടും ദുരന്തം. ഇനി എന്നാണാവോ നമ്മള്‍ പഠിക്കുന്നത്?  സ്കൂള്‍ വാഹനമോടിക്കുന്നവരെങ്കിലും തങ്ങള്‍ കൊണ്ടുപോകുന്നത് സ്വയം രക്ഷപ്പെടാനറിയാത്ത അറിയാപ്പെതങ്ങളാണെന്ന് അറിവുള്ളവരാകണ്ടേ? കുട്ടിയെക്കാള്‍ പട്ടിക്കോ വില?
എല്ലാം ഒരേ കണ്ണില്‍ കണ്ടാല്‍ എങ്ങിനെയാണ് ശരിയാകുന്നത്?  ഒരു അപകടമുണ്ടാകുമ്പോള്‍ മാത്രം ഉണരുന്ന നമ്മുടെ ബോധം ഇനി എന്നാണാവോ ഋജുവാകുന്നത്.  മൂന്നു പിഞ്ചുജീവനുകള്‍ ശ്വസം കിട്ടാതെ പിടഞ്ഞത് ആരുടെ മനസ്സിലാണ് മുറിവുകളുണ്ടാക്കാത്തത്? അവരുടെ അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും നഷ്ടം എങ്ങിനെ നികത്തും? ദു:ഖം എങ്ങിനെ ശമിക്കും?  അവരെ നാമെന്തു പറഞ്ഞ് ആശ്വസിപ്പിക്കും?


ഇത്തരം വാഹനമോടിക്കുന്നവര്‍ക്ക് ശരിയായ പരിശീലനവും സ്കൂള്‍ വാഹനമോടിക്കുന്നതിനുള്ള തുടര്‍വിദ്യാഭ്യാസവും നല്‍കണം. എല്ലാ സ്കൂള്‍ അധികൃതരും അതിനു തുനിയണം.  സ്കൂള്‍ വാഹനത്തില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന വിശ്വാസത്തിലാണ് നാമവരെ അയയ്ക്കുന്നത്.  അണുകുടുംബത്തിന്‍റെ മറ്റൊരു ശാപവുമാണത്.  


ജീവന്‍പൊലിഞ്ഞ പിഞ്ചോമനകള്‍ക്ക് എന്‍റെ ഹൃദയത്തില്‍നിന്നുയരും കണ്ണീരിനാല്‍ ബാഷ്പാഞ്ജലി അര്‍പ്പിക്കട്ടെ, ഒപ്പം ആശുപത്രികിടക്കയിലുള്ള മറ്റു കുഞ്ഞുങ്ങളുടെ ജീവന് ആപത്തൊന്നും സംഭവിക്കരുതേ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.