You are the visitor of

Sunday, December 25, 2011

തരിശുനിലം




           
       പ്രഭാതങ്ങള്‍ എന്നും തിരക്കുപിടിച്ചതായിരുന്നു എനിക്ക്.  ക്ലോക്കില്‍ താളത്തില്‍ അഞ്ചു മണിമുഴങ്ങിയപ്പോള്‍ എഴുന്നേറ്റു. രാവിലത്തെ ബസ് പിടിക്കണം. ധൃതിയില്‍ തയ്യാറായി ഇറങ്ങി നടന്നു. ബസ് സ്റ്റാന്‍ഡിലേക്ക് കുറച്ചു ദൂരമുണ്ട്. മറ്റൊരു ജംഗ്ഷനിലെത്തിയാല്‍ മാത്രമേ ബസ് കിട്ടൂ.  ദൂരെ നിന്നു തന്നെ എനിക്ക് ജംഗ്ഷന്‍ കാണാമായിരുന്നുഅവിടത്തെ ആള്‍ക്കാരെയും.  പതിവു ബസ് വന്നിട്ടുണ്ടാവില്ല.  ഞാന്‍ ജംഗ്ഷനിലെത്തുന്നതിനു മുന്‍പ് തന്നെ ഒരു ബസ് വന്നു. ഞാന്‍ ഓടി.  എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ അടുത്തെത്താറായതും അതു പുറപ്പെട്ടുകഴിഞ്ഞു.  എന്നാല്‍ വിട്ടു കൊടുക്കാന്‍ ഞാനും തയ്യാറല്ലായിരുന്നു.  ബസ് വേഗത കൈവരിക്കുന്നതിന് മുമ്പ് ഞാന്‍ ലാഡറില്‍ കയറിപ്പറ്റി.  ഇനി അടുത്തത് എവിടെയാണ് നിറുത്തുകയെന്നറിഞ്ഞുകൂടാ.  ഇടയ്ക്കിടയ്ക്ക് ആരൊക്കെയോ തിരിഞ്ഞു നോക്കുന്നുമുണ്ട്.  ഒരു പക്ഷേ ഞാന്‍ ഓടുന്നത് അവര്‍ കണ്ടിരുന്നിരിക്കണം.  എന്നാല്‍ ബസിന്‍റെ ലാഡറില്‍ ഞാന്‍ കയറിയത് അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ലായിരിക്കാം എന്നു ഞാന്‍ ഊഹിക്കുന്നു.  ഓടി വന്ന ഒരുവന്‍ പെട്ടെന്നപ്രത്യക്ഷമായതെങ്ങിനെ എന്നാലോചിച്ചാവാം അവര്‍ തിരിഞ്ഞു നോക്കിയത്.  എന്തായാലും ഞാന്‍ ലാഡറില്‍ പിടിച്ചു നില്‍ക്കുന്നത് ബസിനുള്ളിലുള്ള ആരും കണ്ടില്ല         ബസ് കുറെ ദൂരം ഓടി.  വളരെ വളരെ ദൂരം.  എന്‍റെ കൈയും കാലും വിറയ്ക്കാന്‍ തുടങ്ങി.  പിടി അയഞ്ഞു പോകുമോ എന്ന് ഞാന്‍ പരിഭ്രമിച്ചു.  മാത്രമല്ലബസ് കുണ്ടിലും കുഴിയിലും കയറി ഇറങ്ങുന്നതനുസരിച്ച് എന്‍റെ ശരീരവും കുലുങ്ങുമ്പോള്‍ തീര്‍ച്ചയായും എന്‍റെ കാലുകള്‍ ഏണിപ്പടിയില്‍ നിന്നും തെന്നിമാറും എന്നു ഞാന്‍ ഭയപ്പെട്ടു.  അങ്ങിനെ ചെയ്താല്‍ ഞാന്‍ താഴെ വീണുപോകുമെന്നും പുറകില്‍നിന്നു വരുന്ന ഏതെങ്കിലും വാഹനത്തിന്‍റെ അടിയിലകപ്പെട്ടു ചതഞ്ഞുപോകുമെന്നും ഞാന്‍ ഭയപ്പെട്ടു.  അങ്ങിനെയൊരു ചിന്ത ഉയര്‍ന്നു വന്നതുകാരണം ഞാന്‍ കൈകള്‍ ഒന്നുകൂടി മുറുക്കി.  എന്തായാലും നിലനില്‍പ് പ്രശ്നമായിരുന്നതിനാല്‍ വീഴാതിരിക്കാന്‍ എന്താണ് മാര്‍ഗമെന്ന് ഞാനാലോചിക്കാന്‍ തുടങ്ങി.  പെട്ടെന്നെനിക്കൊരു ബുദ്ധി തോന്നി.  ഞാന്‍ എന്‍റെ പാന്‍സ് മുറുക്കി കെട്ടിയിരുന്ന ബല്‍റ്റിന്‍റെ ഹൂക്ക് അഴിച്ചെടുത്ത് ബല്‍റ്റിന്‍റെ മുന്‍ഭാഗം ലാഡറിലൂടെ ചുറ്റിക്കെട്ടി.  ഇപ്പോള്‍ എനിക്ക് ചലനസ്വാതന്ത്ര്യം  ചുരുങ്ങിയെങ്കിലും എന്‍റെ ജീവനില്‍ ആത്മവിശ്വാസം ഉണ്ടായി.  അത് എനിക്ക് ഒരു പരിധിവരെ ആശ്വാസം നല്‍കി.  വാഹനം നിറുത്തുന്ന ലക്ഷണമില്ല.  എനിക്കു തോന്നി ഞാന്‍ മണിക്കൂറുകള്‍ അല്ലദിവസങ്ങളല്ലമാസങ്ങളായിവര്‍ഷങ്ങളായി അവിടെ നില്‍ക്കുന്നു എന്ന്.  ഇതിനിടയ്ക്കെപ്പോഴോ ബസിനുമുകളില്‍ കയറിയിരിക്കാം എന്നു വിചാരിച്ച് മുകളിലോട്ട് കയറാന്‍ ശ്രമിച്ചെങ്കിലും ഏണി പകുതിവച്ച് തീര്‍ന്നുപോയിരിക്കുന്നതായി മനസ്സിലാക്കി എനിക്ക് ആ ശ്രമത്തില്‍ നിന്നും പിന്‍തിരിയേണ്ടിവന്നു. ബസ് നില്‍ക്കുന്ന ലക്ഷണമില്ല.  പിടിവിട്ടു വീഴുകതന്നെ ചെയ്യും എന്നായപ്പോള്‍ ഞാന്‍ ഉറക്കെകരയാന്‍ തുടങ്ങി.  ഇടയ്ക്കിടെ ബസിന്‍റെ പുറത്ത് ശക്തിയായി ഇടിക്കാനും ഒരു കാലില്‍ ചവിട്ടിനിന്ന് മറ്റേ കാല്‍കൊണ്ട് ബസിന്‍റെ ബോഡിയില്‍ ചവിട്ടാനും തുടങ്ങി.  എന്നാല്‍ ബസിനുള്ളിലുള്ള ആരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അതിനകത്തിരിക്കുന്ന മനുഷ്യര്‍ക്കൊന്നിനും ശ്രവണശക്തിയില്ലേ എന്നു പോലും എനിക്കു തോന്നിപ്പോയി.  എങ്കിലും ബസിനുള്ളിലുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ പലതും ചെയ്തുകൊണ്ടിരിക്കെത്തന്നെ റോഡിനിരുവശവും ഞാന്‍ ശ്രദ്ധിച്ചു.  ചിലകാര്യങ്ങള്‍ എനിക്കല്‍ഭുതം നല്‍കുന്നവയായിരുന്നു.  ഇതുവരെയായിട്ടും പുറകില്‍ നിന്നൊരു വാഹനം പോലും ഈ ബസിനെ കടന്നു പോയിട്ടില്ല.  റോഡിനിരുവശവും ഇടതൂര്‍ന്ന് വൃക്ഷങ്ങള്‍ നിന്നിരുന്നു.  വൃക്ഷക്കൂട്ടങ്ങള്‍ക്കുള്ളില്‍ ഇരുട്ട് കട്ടപിടിച്ചു കിടന്നിരുന്നു.  റോഡാകട്ടെവിജനവും. ബസിനുള്ളിലുള്ള കുറെയാത്രക്കാരും ഞാനും മാത്രമാണ് ഈ ലോകത്ത് ജീവനുള്ള വസ്തുക്കള്‍ എന്നെനിക്കുതോന്നി.  എന്‍റെ ജീവന്‍റെ ബലം കൊണ്ടോ മുജ്ജന്‍മസുകൃതം കൊണ്ടോ ബസിനുള്ളില്‍ നിന്നും ഒരാള്‍ തല പുറത്തേക്കിട്ട് നോക്കുന്നതു കണ്ടു.  അതിനെത്തുടര്‍ന്ന് ഒന്നു രണ്ടു തലകള്‍ ജനാലയിലൂടെ പുറത്തേയ്ക്ക് വന്നു. പെട്ടെന്ന് ഒരു ബെല്‍ ശബ്ദം കേള്‍ക്കുകയും ഞരങ്ങി ഞരങ്ങി ബസ് നില്‍ക്കുകയും ചെയ്തു. അപ്പോഴേയ്ക്കും എനിക്കൊന്നും സംസാരിക്കാനാവാത്ത വിധം എല്ലാ ഊര്‍ജ്ജവും നഷ്ടപ്പെട്ട് ഞാന്‍, എന്‍റെ നിയന്ത്രണമെല്ലാം വിട്ട്ലാഡറിലെ പിടിവിട്ടു കഴിഞ്ഞിരുന്നു.  എന്നാല്‍ താഴെവീണില്ല.  പാന്‍സിലൂടെലാഡറിലൂടെ ചുറ്റിക്കെട്ടിയിരുന്ന ബെല്‍റ്റില്‍ ഞാന്‍ തൂങ്ങിക്കിടന്നു. 
       ബസില്‍ നിന്നും മൂന്നുപേര്‍ ഇറങ്ങിവന്നു.  അതില്‍ ഒരാള്‍ എന്‍റെ അടുക്കലേയ്ക്ക് വന്നു.  അയാള്‍ വന്ന് എന്നെ തിരിച്ചും മറിച്ചും പരിശോധിച്ചു.  എനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നെങ്കിലും വാക്കുകള്‍ പുറത്തുവന്നില്ല.  ബല്‍റ്റഴിച്ചുമാറ്റി എന്നെ സ്വതന്ത്രമാക്കാന്‍ അയാള്‍ ശ്രമിച്ചെങ്കിലും അയാള്‍ക്കതിനു സാധിച്ചില്ല.  അയാള്‍ ഒന്നും മിണ്ടാതെ തിരികെപ്പോയി.  അയാള്‍ വീണ്ടും വന്നപ്പോള്‍ അയാളുടെ കൈയില്‍ മൂര്‍ച്ചയേറിയ ഒരു കത്രികയുണ്ടായിരുന്നുകൂടെ മറ്റു രണ്ടുപേരും.  ആ കത്രികയുടെ തിളക്കം എന്‍റെ കണ്ണുകളെ അലോസരപ്പെടുത്തി.  ഞാന്‍ കണ്ണുകള്‍ മുറുക്കെയടച്ചു ആരോ രണ്ടുപേര്‍ എന്നെ താങ്ങിപ്പിടിച്ചതും എന്‍റെ ബല്‍റ്റ് അയഞ്ഞു വന്നതും ഞാനറിഞ്ഞു.  കണ്‍തുറന്നു നോക്കിയപ്പോള്‍ എന്‍റെ ബല്‍റ്റിനെ മുറിച്ചു മാറ്റാനുപയോഗിച്ച കത്രികയെ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചു നില്‍ക്കുകയായിരുന്നു ആദ്യത്തെ ആള്‍.  മറ്റു രണ്ടുപേര്‍ എന്നെയും താങ്ങിയെടുത്തു ബസിനുള്ളിലേയ്ക്ക് കയറി.  അവര്‍ എന്നെ ഏതോ ഒരു അനാവശ്യ വസ്തുവിനെപ്പോലെ ഏറ്റവും പുറകില്‍ ഒരു മൂലയിലേയ്ക്ക് എറിഞ്ഞു.  തൊട്ടു മുമ്പിലുണ്ടായിരുന്ന സീറ്റില്‍ തട്ടി എന്‍റെ തലയുംവേറെയെവിടെയൊക്കെയോ മുട്ടി ശരീരത്തിലെ പല ഭാഗങ്ങളും വേദനിക്കാന്‍ തുടങ്ങി.  മറ്റൊരു രസകരമായ സംഭവം ഇതിനിടയ്ക്കെപ്പോഴോ ബസ് പൂര്‍വ്വവേഗത കൈവരിച്ചുകഴിഞ്ഞിരുന്നു.ബസ് സ്റ്റാര്‍ട്ടു ചെയ്തതോ നീങ്ങിത്തുടങ്ങിയതോ ഒന്നും ഞാനറിഞ്ഞില്ല.ബസിന്‍റെ കുലുക്കവും ഏറിലുണ്ടായ വേദനയും എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു.  മാത്രമോ വളരെ നേരമായി ഞാനെന്തെങ്കിലും കഴിച്ചിട്ടും.  വിശപ്പും ദാഹവും കൊണ്ട് ഞാന്‍ തളര്‍ന്നു. എന്തെങ്കിലും തിന്നാനോ കുടിക്കാനോ കിട്ടുമോ എന്ന് നോക്കാം എന്നു വിചാരിച്ച് എഴുനേല്ക്കാന്‍ നോക്കിയെങ്കിലും എനിക്കതിന് സാധിച്ചില്ല.  കാലുകളോ കൈകളോ ഞാന്‍ പറയുന്നതുപോലൊന്നും അനുസരിക്കാന്‍ കൂട്ടാക്കിയില്ല.  അവ ആകാശത്തേയ്ക്കുയര്‍ത്തി വച്ച് ഞാന്‍ മലര്‍ന്നു കിടന്ന് ചുറ്റും നോക്കി.  ചിലരൊക്കെ എന്തൊക്കെയോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു.  ആരും പരസ്പരം മിണ്ടുന്നില്ല.  ബസിനകത്ത് എല്ലാ സീറ്റിലും ആളുകള്‍, ആണും പെണ്ണുംഇരിപ്പുണ്ടായിരുന്നു.  ആരും നവാഗതനായ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  ചിലരുടെ മുഖത്ത് എന്‍റെ സാന്നിദ്ധ്യം ഒരു തരം വെറുപ്പ് വളര്‍ത്തിയിരിക്കുന്നതായിപ്പോലും എനിക്ക് തോന്നി.  ഇടയ്ക്ക് ആരോ ഒരാള്‍ ആ കത്രികക്കാരനെ 'ഡോക്ടര്‍' എന്നു വിളിയ്ക്കുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.  ആ കത്രികക്കാരന്‍ ആ വിളിയുടെ ഉടമയുടെ അടുത്തേയ്ക്ക് ചെന്നു.  ഇപ്പോള്‍ അയാളുടെ കൈയില്‍ വലിയൊരു വാളുണ്ടായിരുന്നു.  തിളങ്ങുന്ന വാള്‍.  എന്നാലാ തിളക്കം എനിക്ക് വളരെയധികം ഇഷ്ടമായി.ഒരു കഷണ്ടിക്കാരനായിരുന്നു ഡോക്ടറെ വിളിച്ചത്.  ഡോക്ടര്‍ അയാളുടെ അടുത്ത് ചെന്ന് എന്തൊക്കൊയോ ചോദിക്കുകയും അയാള്‍ അതിന് എന്തൊക്കൊയോ മറുപടി പറയുന്നതും കാണാമായിരുന്നു.  അവര്‍ തമ്മില്‍ ഏതോ കാര്യത്തിന് തര്‍ക്കിക്കുന്നുണ്ടെന്നെനിക്കു തോന്നി.  എന്നാലവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ല.  ബസിന്‍റെ ഇരമ്പല്‍ മാത്രം ബസിനുള്ളില്‍ കേട്ടുകൊണ്ടിരുന്നു.  കുറച്ച് കഴിഞ്ഞപ്പോള്‍ ആ കഷണ്ടിക്കാരന്‍ തല താഴ്ത്തി കുനിഞ്ഞിരുന്നു. അപ്പോള്‍ ഡോക്ടര്‍ കൈയിലിരുന്ന വാളുകൊണ്ട് അയാളുടെ തലവെട്ടിമാറ്റി.  ഭയം എന്‍റെ കണ്ണുകള്‍ക്കു മുമ്പില്‍ മൂടല്‍ മഞ്ഞായി വ്യാപിച്ചു.  ഒരപശബ്ദം പോലും ഞാന്‍ കേട്ടില്ല.  ചെമന്ന് കൊഴുത്ത ദ്രാവകം മുറിവില്‍ക്കൂടി ചീറ്റുന്നതും കഷണ്ടിക്കാരന്‍റെ തലയില്ലാത്ത ശരീരം പിടഞ്ഞു പിടഞ്ഞു കിടക്കുന്നതും പ്രതീക്ഷിച്ച് കണ്ണു തുറന്ന ഞാന്‍ അത്ഭുതം കൊണ്ട് കണ്ണുതള്ളുകയാണുണ്ടായത്. മുമ്പിലുണ്ടായിരുന്ന ഭയത്തിന്‍റെ മൂടല്‍മഞ്ഞ്  ജിജ്ഞാസയുടെ സൂര്യാതപമേറ്റ് വളരെ വേഗം ഉരുകിപ്പോയി.  കഷണ്ടിക്കാരന്‍ നേരത്തേയിരുന്ന സ്ഥലത്തുതന്നെ തലയില്ലാതെയിരിക്കുകയാണ്.  അയാളുടെ മുറിഞ്ഞ കഴുത്തില്‍ നിന്നും ഒരു തരം വെളുത്ത പുക ഉയര്‍ന്നുകൊണ്ടിരിക്കുന്നു.  അല്പം കഴിഞ്ഞപ്പോള്‍ ബസിനകം മുഴുവനും ആ ധൂമം പരക്കുകയും നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ഗന്ധം വ്യാപിക്കുകയും ചെയ്തു. ഈ സമയം ഡോക്ടര്‍ 'കഷണ്ടിത്തലകൈയില്‍ വച്ച് തിരിച്ചും മറിച്ചും നോക്കുന്നുണ്ടായിരുന്നു.  ബസ് മുഴുവന്‍ പുക പടര്‍ന്നിട്ടുണ്ടായിരുന്നുവെങ്കിലും അത് കാഴ്ചയെ തടസ്സപ്പെടുത്തിയിരുന്നില്ല.  ഇപ്പോള്‍ ഡോക്ടറുടെ കൈവശമിരിക്കുന്നത് വാളല്ലതുരുമ്പിച്ച ഒരു ചുറ്റികയാണ്.  അതുകൊണ്ടയാള്‍ ആ തലയില്‍ അവിടവിടെ തട്ടിനോക്കുന്നുണ്ട്തട്ടുമ്പോള്‍ ഏതോ ലോഹത്തില്‍ മുട്ടുമ്പോഴുണ്ടാകുന്ന ശബ്ദം ബസിന്‍റെ ഇരമ്പലിനെയും മറികടന്ന് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.  അല്‍പനേരം കഴിഞ്ഞപ്പോള്‍ ആ തലയ്ക്കുള്ളില്‍ നിന്നും എന്തോ ചില വസ്തുക്കള്‍ താഴേയ്ക്ക് വീഴാന്‍ തുടങ്ങി.  ഓരോന്ന് വീഴുമ്പോഴും ലോഹം ലോഹത്തോടു മുട്ടുന്ന തരത്തിലുള്ള ശബ്ദം കേട്ടു.  തലയില്‍ നിന്നും ഒന്നും വീഴാതായപ്പോള്‍ ഡോക്ടര്‍ അതിനെ തിരിച്ചും മറിച്ചും വീണ്ടും നോക്കാന്‍ തുടങ്ങി.  എന്നിട്ട് അതിനെ ബസിന്‍റെ മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞു.  അതുചെന്ന് മുന്‍വശത്തെ കണ്ണാടിയില്‍ തട്ടി ഡ്രൈവറുടെ സീറ്റില്‍ വന്നുവീണു.  അപ്പോഴാണ് ഞാന്‍ തികച്ചും ഞെട്ടിപ്പോയത് ബസ് ഓടിക്കുവാന്‍ ഡ്രൈവറില്ലായിരുന്നു.  ശൂന്യതയിലിരുന്നു ആരോ തിരിക്കുന്നതുപോലെ സ്റ്റിയറിംഗ് ഇടയ്ക്കിടെ ചലിക്കുന്നുണ്ടായിരുന്നു.  ഇപ്പോള്‍ ഡ്രൈവറുടെ സീറ്റില്‍ ഒരു കഷണ്ടിത്തല മാത്രം.  അതിന്‍റെ കണ്ണുകള്‍ സ്റ്റിയറിംഗിന്‍റെ ചലനത്തിനൊപ്പം ചലിക്കുന്നത് റിയര്‍വ്യൂ മിററില്‍ എനിക്ക് വ്യക്തമായി കാണാമായിരുന്നു                ഞാന്‍ കിടന്ന സ്ഥലത്തുനിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.  ഇത്തവണ കാലുകള്‍ക്കും കൈകള്‍ക്കും നിയന്ത്രണമുണ്ടായതുപോലെ തോന്നി.  എന്നാലൊട്ടു എഴുന്നേല്‍ക്കാന്‍ കഴിഞ്ഞതുമില്ല.  വിശപ്പും ദാഹവും എന്‍റെ ശക്തിയേയും ഒപ്പം ധൈര്യത്തേയും ചോര്‍ത്തിക്കളഞ്ഞിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.  ഒടുവില്‍ ഏറെ പ്രയത്നത്തിനു ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിച്ച ഞാന്‍ കമിഴ്ന്നു വീണു പോവുകയാണുണ്ടായത്.  ഇപ്പോള്‍ എന്‍റെ നെഞ്ച് ബസിന്‍റെ കുലുക്കത്തിനനുസരിച്ച് ശക്തിയായി ഇടിക്കാന്‍ തുടങ്ങി.  എനിക്കു വേദന സഹിക്കാന്‍ കഴിഞ്ഞില്ല.  അണകെട്ടി നിര്‍ത്തിയിരുന്ന വെള്ളം പൊട്ടിയൊഴുകുന്നതുപോലെ വളരെ നേരത്തേ തന്നെ തൊണ്ടയില്‍ കുരുങ്ങിപ്പോയ ദീനരോദനം സ്വതന്ത്രമായി.  എന്നാലതൊരു കരച്ചില്‍ മാത്രമായി ചുരുങ്ങുകയാണുണ്ടായത്.  ശബ്ദം കേട്ട ചിലര്‍ തിരിഞ്ഞുനോക്കി.  ആരാണ് ശബ്ദത്തിന്‍റെ ഉടമയെന്ന് തിരിച്ചറിയാന്‍ അവര്‍ക്കു ഏറെ സമയം വേണ്ടി വന്നില്ല.  പെട്ടെന്ന് ഡോക്ടര്‍ എന്‍റെയടുക്കലേയ്ക്ക് വന്നുകൂടെ ആദ്യം കണ്ട രണ്ടുപേരില്‍ ഒരാളും.  അയാള്‍ ഒരു കാക്കിത്തൊപ്പി ധരിച്ചിട്ടുണ്ടായിരുന്നു.  അയാളെന്നെ മലര്‍ത്തിയിട്ടു അയാളുടെ കൈയിലൊരു ചൂരല്‍ വടിയുണ്ടായിരുന്നു.  അയാളത് ഉയര്‍ത്തി ശബ്ദിക്കരുത് എന്ന് ആംഗ്യം കാട്ടി.  പിടിച്ചു നിര്‍ത്തിയതുപോലെ ഞാന്‍ കരച്ചില്‍ നിര്‍ത്തി.  തുപ്പാനും വയ്യ വിഴുങ്ങാനും വയ്യ എന്ന അവസ്ഥയില്‍ കരച്ചിലിന്‍റെ ഒരു തുണ്ട് എന്‍റെ തൊണ്ടയില്‍ തടഞ്ഞുനിന്നു.  അതിന്‍റെ അസ്വസ്ഥതയില്‍ കണ്ണുകള്‍ നിറഞ്ഞുവന്നു.  നിറകണ്ണുകള്‍ക്ക് മുമ്പില്‍ കാണുന്നതെല്ലാം ഫോക്കസ്സില്‍ നിന്നും ഔട്ടായിത്തുടങ്ങി അതിനിടയില്‍ ആരോ എന്‍റെ അസ്വാസ്ഥ്യത്തിന്‍റെ കാരണം മനസ്സിലാക്കിയിട്ടെന്ന പോലെ ഒരു പാല്‍ക്കുപ്പിയുടെ മുലക്കണ്ണ് എന്‍റെ വായിലേയ്ക്ക് വച്ചുതന്നു.  വിശപ്പും ദാഹവുംപുറമെ തൊണ്ടയിലെ തടസ്സവും കൊണ്ട് വിഷമിച്ചുകൊണ്ടിരുന്ന എനിക്കതു അമൃതം പോലെ തോന്നി.  വളരെ രുചിയോടെ വലിച്ചു കുടിച്ച എനിക്ക് തൊണ്ടയില്‍ നിന്നും എന്തോ ഒന്ന് താഴേയ്ക്കുരുണ്ടിറങ്ങുന്നത് അനുഭവിച്ചറിയാന്‍ കഴിഞ്ഞു.  കൈയുയര്‍ത്തി ഞാന്‍ സജലങ്ങളായ കണ്ണുകള്‍ തുടച്ച് ദൃശ്യങ്ങളെ ഫോക്കസ്സില്‍ കൊണ്ടുവന്നു. ഇപ്പോള്‍ എന്‍റെ കണ്ണുകള്‍ക്ക് ഗോചരമായത് വെളുത്ത വസ്ത്രങ്ങളോടുകൂടിയകറുത്ത ഫ്രെയിമുള്ള വലിയ കണ്ണട വച്ച ഒരാളിനെയാണ്.  പച്ചക്കരയുള്ള പരുപരുത്ത മുണ്ടും ജൂബയുമായിരുന്നു അയാളുടെ വേഷം.  നല്ല തടിയുള്ളകുടവയറുള്ള ഒരാളായിരുന്നു അത്.  അയാളുടെ കഴുത്തില്‍ പച്ചക്കരയുള്ള ഒരു ഷാള്‍ ചുറ്റിക്കിടന്നിരുന്നു.  അയാളായിരിക്കാം എനിക്ക് കുപ്പിപ്പാല്‍ തന്നത് എന്ന് ഞാന്‍ ഉറപ്പിച്ചു.  ഞാന്‍ അയാളെ നോക്കി പുഞ്ചിരിച്ചു.  അത് പുഞ്ചിരിയായിരുന്നോ അതോ ദൈന്യത നിറഞ്ഞ നോട്ടം മാത്രമായിരുന്നോ എന്നെനിക്കറിയാന്‍ കഴിഞ്ഞില്ല.  എന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്ന അയാളുടെ മുഖത്ത് ഒരു ചെറുചിരി സാവധാനം വികസിച്ചു വരുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.  മുഖമാകെ ആ ചിരി വ്യാപിച്ചപ്പോഴും അയാളില്‍ നിന്നും യാതൊരു വിധ ശബ്ദവും കേള്‍ക്കാന്‍ കഴിഞ്ഞില്ല.  വളരെപ്പെട്ടന്ന് തന്നെഎന്നാല്‍ അനുക്രമമായിആ ചിരിയില്‍ ക്രൂരതയുടെ നിറം കൂടിക്കലരുന്നത് ഞാന്‍ കണ്ടു.  ആ നിറം കലരവേ തന്നെ അയാള്‍ പാല്‍ക്കുപ്പിയുടെ കഴുത്തിലുണ്ടായിരുന്ന തിളക്കമുള്ള ഒരു വസ്തുവിനെ രണ്ടുമൂന്നുതവണ തിരിച്ചു.  രുചികരമായി ഭക്ഷിച്ചുകൊണ്ടിരുന്ന പാല്‍ ഏറ്റവും കയ്പുള്ള ദ്രാവകമായി മാറുന്നത് ഞാന്‍ മനസ്സിലാക്കി.  അതിന്‍റെ നിറവും മാറി കറുക്കാന്‍ തുടങ്ങി.  ഞാന്‍ പെട്ടെന്ന് മുലക്കണ്ണില്‍ നിന്നും വായ് മാറ്റാന്‍ ശ്രമിച്ചുവെങ്കിലും അതെന്‍റെ ചുണ്ടുകളില്‍ ഒട്ടിപ്പിടിച്ചു പോയി എന്ന സത്യം മനസ്സിലാക്കി കീഴടങ്ങേണ്ടി വന്നു.  എനിക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി.  ആ കൊഴുത്ത കറുത്ത ദ്രാവകം മുഴുവനും കുടിയ്ക്കാതെ തരമില്ലായിരുന്നു.  അപ്പോള്‍ അയാളുടെ കഴുത്തില്‍ ചുറ്റിയിരുന്ന ഷാള്‍ ഒരു കരിനാഗമായി പിണയുന്നതുപോലെ എനിക്ക് തോന്നി.  അതിന്‍റെ കണ്ണുകളില്‍ നിന്നും സ്ഫുലിംഗങ്ങള്‍ ചിതറുന്നതായും വായില്‍ നിന്ന് തീക്കാറ്റിന്‍റെ നീല്‍ക്കാരങ്ങള്‍ ഉയരുന്നതായും എനിക്കനുഭവപ്പെട്ടു.  ഞാന്‍ കണ്ണുകള്‍ മുറുക്കെയടച്ചു കുപ്പിയിലിരുന്ന ദ്രാവകം മുഴുവനും വലിച്ചു കുടിച്ചു.  കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ പോളകള്‍ക്ക് എന്തെന്നില്ലാത്ത ഭാരം അനുഭവപ്പെട്ടു.  വളരെ ആയാസപ്പെട്ട് കണ്ണുകള്‍ ഞാന്‍ തുറന്നു പിടിച്ചെങ്കിലും അതടഞ്ഞടഞ്ഞു പോകുന്നുണ്ടായിരുന്നു എങ്കിലും ആ തുറക്കലിനും അടയ്ക്കലിനുമിടയില്‍ അയാള്‍ വീണ്ടും പാല്‍ക്കുപ്പിയുടെ കഴുത്തിലുണ്ടായിരുന്ന തിളക്കമുള്ള വസ്തുവിനെ തിരിക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടു.  അനന്തരം എന്‍റെ ചുണ്ടുകള്‍ക്കിടയില്‍ നിന്നും ആ ഒഴിഞ്ഞ കുപ്പി അയാള്‍ നിസാരമായി എടുത്തു മാറ്റി.  പിന്നീട് ഞാന്‍ കണ്ണുകള്‍ തുറക്കുവാന്‍ ശ്രമിച്ചില്ല.  എന്തായാലും പാല്‍കുടിച്ചതോടെ എന്‍റെ വിശപ്പും ദാഹവും ശമിച്ചിരുന്നു.കുറെനേരം ഞാന്‍ ഉറങ്ങി.  ഉണര്‍ന്നപ്പോള്‍ എന്‍റെ മുഖത്തിനു നേരെ മുകളിലായി ആദ്യം കണ്ട ആളുടെ മുഖമാണ് കണ്ടത്.  പെട്ടെന്ന് എന്‍റെ ശ്രദ്ധ അയാളുടെ കഴുത്തിലെ ഷാളിലേയ്ക്ക് ചെന്നു.  അത് പലവര്‍ണ്ണത്തിലുള്ള പൂമാലയായി മാറിയിരിക്കുന്നത് ഞാന്‍ കണ്ടു.  അയാളില്‍ ഞാന്‍ പുശ്ചത്തോടെയുള്ള ചിരിയുടെ ഗന്ധം മണത്തു.  ഞാന്‍ ഉണര്‍ന്നതുകണ്ട് അയാള്‍ പിന്‍മാറിപ്പോയി. എനിക്ക് വിശപ്പോ ദാഹമോ ഇല്ലായിരുന്നു അതുകൊണ്ട് ഞാന്‍ അലസമായി നേരത്തേ സംഭവിച്ചവയൊക്കെ അടുക്കും ചിട്ടയുമായി ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് കിടന്നു.  കഷണ്ടിക്കാരന്‍റെ തലയ്ക്കും ശരീരത്തിനും എന്തു സംഭവിച്ചു എന്നതിലെനിക്ക് ആകാംക്ഷയുണ്ടായി.  ഞാന്‍ മെല്ലെ തലയുയര്‍ത്തി നോക്കാന്‍ ശ്രമിച്ചു.  എന്നാല്‍ കഴിഞ്ഞില്ല.  അപ്പോള്‍ ഏതോ ഒരു നേര്‍ത്തമൃദുവായ ഒരു കരം എന്നെ താങ്ങി ഒരു സീറ്റിലേയ്ക്ക് ചാരിയിരുത്തി.  നിഷ്കളങ്കതയുടെ മൂടുപടമണിഞ്ഞ മന്ദഹാസം മൊട്ടിട്ടുനിന്ന ഒരു റോസാ ദളം പോലെ ഭംഗിയായമൃദുവായ മുഖമുള്ള സ്ത്രീയായിരുന്നു എന്നെ താങ്ങിയത്.  മാത്രമല്ലഅവരുടെ അടുത്തുണ്ടായിരുന്ന ഒഴിഞ്ഞ സീറ്റിലാണ് അവര്‍ എന്നെ ചാരിയിരുത്തിയത്.  അവരുടെ ചിരി പൌര്‍ണ്ണമി നിലാവുപോലെ എനിക്കു സന്തോഷം പകര്‍ന്നു.  ശരീരം മുഴുവനും വെളുത്ത വസ്ത്രം കൊണ്ട് മൂടിയിരുന്ന അവര്‍‍ക്ക് വളരെയേറെ ഇടതൂര്‍ന്ന്നീണ്ടു വളര്‍ന്ന തലമുടിയുണ്ടായിരുന്നു.  അതിന് വളരെ ആനന്ദദായകമായ ഒരു വാസനയുണ്ടായിരുന്നു.  മുല്ലയുടേതൊന്നോ പിച്ചിയുടേതെന്നോ തിരിച്ചറിയാന്‍ പറ്റാത്ത ഏതോ ഒരു തരം ഊഷ്മള സുഗന്ധംകാറ്റില്‍ പാറിവന്ന മുടിയിഴകള്‍ എന്‍റെ മുഖത്തുരുമിയപ്പോള്‍ എനിക്കനുഭവപ്പെട്ടു. അതുവരെ ഞാന്‍ കുടിച്ചു തീര്‍ത്ത കയ്പിനെ അലിയിക്കാന്‍ പര്യാപ്തമായിരുന്നു അവരുടെ മുഖദര്‍ശനവും ആ സുഗന്ധവും.  ഞാനത് ആവോളം പാനം ചെയ്തുകൊണ്ടിരിക്കെ അവര്‍ എന്നെ മൃദുവായി തലോടാനാരംഭിച്ചു.  ഒപ്പം മധുരമായികുയിലിനെപ്പോലെ മനോഹരമായി മൃദുവായി പാടാനും തുടങ്ങി.  ചന്ദ്രികാര്‍ച്ചിതമായ രാവില്‍ പെയ്തിറങ്ങുന്ന നിലാവിനോട് മത്സരിച്ചെത്തുന്ന പാലപ്പൂ മണമായിരുന്നു അവരുടെയാപ്പാട്ടിന്.  മൃതസഞ്ജീവിനിയാല്‍ ജീവന്‍ തിരിച്ചു കിട്ടിയ കിളിക്കുഞ്ഞിനെപ്പോലെ എന്‍റെ മനസ്സ് പറന്നുയരാന്‍ തുടങ്ങി.  എന്‍റെ ഭാരം നഷ്ടപ്പെടുന്നതായും അപ്പൂപ്പന്‍ താടി പോലെ ഞാന്‍ പറന്നു പറന്നു പോകുന്നതായും എനിക്കു തോന്നി.  ആ സുഖശീതള സുഗന്ധാരാമത്തില്‍ ഞാന്‍ പാറിപ്പറന്നു നടക്കെ ഒരു കൊടുംകാറ്റിനെപ്പോലെ 'തൊപ്പിക്കാരന്‍' വീണ്ടും വന്നു.  കൈയിലിരുന്ന ചൂരല്‍വടികൊണ്ട് ആ സ്ത്രീയുടെ തലയില്‍ ശക്തിയായി അടിച്ചു.  ആ അടി തടുക്കണമെന്നും അവരെ രക്ഷിക്കണമെന്നും എനിക്കു തോന്നിയെങ്കിലും അയാളുടെ കണ്ണുകളിലെ ക്രൂരത എന്നെ നിശ്ചലനാക്കി.  ഞാന്‍ സ്തബ്ധനായി നോക്കി നില്‍ക്കെ രക്തം അവരുടെ കൂന്തലില്‍ ചാലുകള്‍ തീര്‍ത്തു.  അഗ്നിപര്‍വ്വതത്തില്‍ നിന്നും പൊട്ടിയൊഴുകുന്ന ലാവ പോലെ അതെല്ലാവരേയും മൂടിക്കളഞ്ഞേക്കുമെന്ന് ഞാന്‍ ഭയന്നു.  അവര്‍ തളര്‍ന്നെന്‍റെ മടിയിലേയ്ക്കു വീണു. തൊപ്പിക്കാരന്‍ അവരെ വലിച്ചെടുത്തു നിലത്തിട്ടു ബൂട്ട്‌സിട്ട കാലുകള്‍ കൊണ്ടു ചവിട്ടി.  അവരില്‍ നിന്നും യാതൊരു വിധ അനക്കവും ഇല്ലെന്നായപ്പോള്‍ അയാള്‍ തിരികെപ്പോയി.  ഡോക്ടറുമായി മടങ്ങി വന്നു.  ഡോക്ടറുടെ കൈയില്‍ മൂര്‍ച്ചയേറിയ ആ വാളുണ്ടായിരുന്നു.  അയാള്‍ ആ സ്ത്രീയെ തലങ്ങും വിലങ്ങും വെട്ടിക്കീറി.  പുറകെ കണ്ണടക്കാരന്‍ കുറെ ഇലക്കഷണങ്ങളുമായി വരികയും സ്ത്രീയുടെ മാംസക്കഷണങ്ങള്‍ ഇലകളിലെടുത്തുവച്ച് ഓരോരുത്തര്‍ക്കും നല്‍കുവാനും തുടങ്ങി.  എല്ലാവരും ആര്‍ത്തിയോടെ അതുവാങ്ങി കഴിക്കാനും തുടങ്ങി.  എന്‍റെ മുമ്പിലും ഒരിലക്കീറില്‍ അവരുടെ മാംസം വിളമ്പിയിരുന്നു.  ഞാനതിനെ കാണാന്‍പോലും ഇഷ്ടപ്പെട്ടില്ല.  ഇതിനിടയ്ക്ക് കഷണ്ടിക്കാരന്‍റെ കഴുത്തില്‍ നിന്നുള്ള പുക നിലയ്ക്കുകയും അവിടെ കമ്പ്യൂറിലെന്നപോലെ ഒരു പ്രത്യേക ശബ്ദം ഉണ്ടാവുകയും ചെയ്തു.  ഉടന്‍ തന്നെ ധൃതിയില്‍ ഡോക്ടര്‍ മുമ്പിലത്തെ സീറ്റിലിരുന്ന ഒരാളുടെ തലതലമുടിയില്‍ പിടിച്ച് പൊക്കിയെടുത്തു.  അയാള്‍ക്ക് ശരീരമില്ലായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. ചില സീറ്റുകളില്‍ തലമാത്രം ഉയരെ ഇരിക്കുന്നതായും ചിലതില്‍ കബണ്ഡങ്ങള്‍ മാത്രമിരിക്കുന്നതും എനിക്കു കാണാമായിരുന്നു.  ആ തല കഷണ്ടിക്കാരന്‍റെ കബണ്ഡത്തില്‍ ചേര്‍ത്ത് വച്ച് അയാള്‍ എന്തൊക്കെയോ ചെയ്യാന്‍ തുടങ്ങി.  അല്‍പം കഴിഞ്ഞപ്പോള്‍ ആ കഷണ്ടിക്കാരന്‍റെ കബണ്ഡത്തില്‍ വച്ച തല ചലിക്കാനും സാധാരണ പ്രവൃത്തികള്‍ ചെയ്യാനും തുടങ്ങി.  അപ്പോള്‍ ഞാന്‍ കഷണ്ടിക്കാരന്‍റെ തലയിരുന്നിരുന്ന ഡ്രൈവറുടെ സീറ്റിലേയ്ക്ക് നോക്കി.  അവിടെ വെളുപ്പിനുപകരം കറുകറുത്ത ഒരു തലയോട്ടി മാത്രമാണുണ്ടായിരുന്നത്  എനിക്ക് എന്‍റെ യാത്ര മതിയാക്കണമെന്ന് തോന്നി.  ഞാനുറക്കെ 'എനിക്കിവിടിറങ്ങണംഎന്നു വിളിച്ചു പറഞ്ഞു.  എല്ലാവരും തിരിഞ്ഞുനോക്കിവീണ്ടും അവരുടെ ജോലികളില്‍ അവര്‍ മുഴുകി.  ഞാന്‍ മുകളില്‍ നോക്കി ബെല്ലടിക്കാനുള്ള ചരടില്ല.  ബെല്ല് കേട്ടാണ് ആദ്യം ബസ് നിന്നതെന്നെനിക്കറിയാം.  മുന്‍വശത്ത് ബെല്ലും കാണാനുണ്ടായിരുന്നില്ല.  പിന്നെങ്ങിനെയാണ് നേരത്തെ ശബ്ദം കേട്ടത് എന്ന് ഞാന്‍ ആലോചിച്ചുനില്‍ക്കെ ചുറ്റും നിന്നും പൊട്ടിച്ചിരികളും അട്ടഹാസങ്ങളും കേള്‍ക്കായി വന്നു.  എല്ലാവരും എന്നെനോക്കിയാണ് ചിരിക്കുന്നതെന്ന് എനിക്കു മനസ്സിലായി.  രക്ഷപ്പെടണം എന്ന ചിന്ത എന്നില്‍ രൂഢമായി. ബസ് നിറുത്തുന്ന ലക്ഷണമില്ല.  ഞാന്‍ പതിയെ എഴുന്നേറ്റു.  എനിക്കിപ്പോള്‍ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞതില്‍ അത്ഭുതം തോന്നി.  ഞാന്‍ വേച്ച് വേച്ച് വാതിലിനടുക്കലെത്തി പുറത്തേയ്ക്ക് ചാടാനൊരുങ്ങിയതാണ്.  പെട്ടെന്ന് കണ്ണടക്കാരന്‍ എന്‍റെ കൈയ്ക്കു കടന്നുപിടിച്ച് പുറത്തേയ്ക്കിറങ്ങുന്നതില്‍ നിന്നും എന്നെ തടഞ്ഞു.  ഈ സമയം തൊപ്പിക്കാരന്‍ എന്നെ പഴയ സ്ഥാനത്തു കൊണ്ടിരുത്തി കൈകളേയും കാലുകളേയും വിലങ്ങുകള്‍ കൊണ്ട് ബന്ധിച്ചു.  ഞാന്‍ ആകെയൊന്നു നോക്കി.  ബസിനുള്ളില്‍ കുറെയേറെ തലകള്‍ സീറ്റിനുമുകളിലായി ഉയര്‍ന്നു കാണാമായിരുന്നു.  ഏതിനൊക്കെ ശരീരമില്ലഏതിനൊക്കെ ശരീരമുണ്ട് എന്നെനിക്കറിയാന്‍ കഴിഞ്ഞില്ല.  ഒരു സ്ഥലത്ത് കഷണ്ടിക്കാരന്‍റെ കബന്ധം പുതിയ തലയും വച്ച് കണ്ണടക്കാരന്‍റെ ആജ്ഞയനുസരിച്ച് നൃത്തം ചെയ്യാന്‍ തുടങ്ങി.  മറ്റൊരു വശത്ത് തൊപ്പിക്കാരന്‍ തന്‍റെ ചൂരലുകൊണ്ട് ഒന്നു രണ്ട് തലകളില്‍ പാകമായോ എന്നു നോക്കുന്നതുപോലെ കുത്തി നോക്കുന്നു. ഇനിയും മറ്റൊരിടത്ത് മുകളില്‍ തൂക്കിയിട്ട തോലില്‍ തേച്ച് ഡോക്ടര്‍ തന്‍റെ വാളിന് മൂര്‍ച്ച കൂട്ടുന്നു.  ആ വാളിന്‍റെ അടുത്ത ഇര ഞാനാണെന്നെനിക്കറിയാം.  അങ്ങിനെയെങ്കിലും ഈ യാത്ര അവസാനിച്ചുകിട്ടുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചുഇനിയൊരിക്കലും മറ്റൊരു യാത്രയ്ക്ക് പുറപ്പെടാതിരിക്കാനും.  ബസിനുള്ളില്‍ ഞാന്‍ മറ്റൊരു 'സ്ത്രീ'യ്ക്കു വേണ്ടി പരതി.  അതിനുള്ളില്‍ ധാരാളം സ്ത്രീകളുണ്ടായിരുന്നുവെങ്കിലും ആ 'സ്ത്രീ'യെപ്പോലുള്ള ആരെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.  ആവശ്യം വേണ്ട മൂര്‍ച്ച വരുത്തിയ ശേഷം ഡോക്ടര്‍ എന്‍റെയടുക്കലേയ്ക്ക് തിളങ്ങുന്ന വാളുമായി വരുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു കൂടെ കുറെ ഇലക്കഷണങ്ങളുമായി കണ്ണടക്കാരനും.  തൊപ്പിക്കാരന്‍റെ ശ്രദ്ധയും എന്‍റെ നേര്‍ക്കായിരുന്നു.  ഞാന്‍ തലകുനിച്ചിരുന്നു.

2 comments:

  1. ഇതിപ്പോ ആര്‍ക്കാ വട്ട്,എഴുതിയ നിങ്ങള്‍ക്കോ അതോ വായിച്ച എനിക്കോ ?

    ReplyDelete
  2. @ AnIsH
    താങ്കള്‍ക്ക് അങ്ങിനെ തോന്നുന്നതിന് ഞാനുത്തരവാദിയല്ല. എന്തായാലും കമന്‍റിയതിന് നന്ദി

    ReplyDelete